കാസര്‍കോട്: തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്ബാടിയില്‍ താമസക്കാരനുമായ ഇസ്മായിലിനെ(50) കൊലപ്പെടുത്തിയ കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ പുറത്തിറങ്ങി. കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ഭാര്യയും കാമുകനും അടക്കമുള്ള മൂന്നുപ്രതികള്ക്കാണ് ജാമ്യം ലഭിച്ചത്.
ഇസ്മായിലിന്റെ ഭാര്യ കിദമ്ബാടി സ്വദേശിനി ആയിഷ (30), കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42), മഞ്ഞനാടിയിലെ അറഫാത്ത്(29) എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനാല്‍ ഇസ്മായില്‍ വധക്കേസില്‍ ഒന്നാംപ്രതിയായ ആയിഷക്ക് ഹൈക്കോടതിയും ഹനീഫക്കും അറഫാത്തിനും ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്.
മരവ്യാപാരിയായ ഇസ്മായിലിനെ ജനുവരി 20ന് രാവിലെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്മായില്‍ തൂങ്ങിമരിച്ചതാണെന്നും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനായി മൃതദേഹം താനും മുഹമ്മദ് ഹനീഫയും ചേര്‍ന്ന് ഇറക്കിക്കിടത്തിയതാണെന്നുമാണ് ആയിഷ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മരണത്തില്‍ ഇസ്മായിലിന്റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കഴുത്തിന്റെ പിന്‍ഭാഗത്ത് തടിച്ച പാട് കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ആയിഷയെയും മുഹമ്മദ് ഹനീഫയെയും ചോദ്യം ചെയ്തോടെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇസ്മായിലിനെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. ഹനീഫയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആയിഷയുമായി ഇസ്മായില്‍ വഴക്കുകൂടുന്നത് പതിവായിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസമായ ഇസ്മായിലിനെ കൊലപ്പെടുത്താന്‍ ആയിഷ ഹനീഫയുടെ സുഹൃത്തുക്കളായ അറഫാത്തിനെയും സിദ്ധിഖിനെയും പണം നല്കി.കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഇസ്മായിലിനെ അറഫാത്തും സിദ്ദിഖും ചേര്‍ന്ന് കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തി. ആയിഷയും ഹനീഫയും വീടിന് പുറത്ത് കാവല്‍ നിന്നുവെന്നാണ് പൊലീസിന്റെ അന്വേഷണറിപ്പോര്‍ട്ട്.
മൂന്നുപ്രതികളെയും മഞ്ചേശ്വരം സി.ഐ എ.വി ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സിദ്ധിഖ് ഇപ്പോഴും ഒളിവിലാണ്.
0 Comments