മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമായി മാനന്തവാടി രൂപത ബിഷപ്പും എഫ് സി സി സഭാ അധികൃതരും കോടതിയില്‍. സഭാ വിരോധികള്‍ക്കൊപ്പം സദാസമയവും കറങ്ങി നടന്ന് സിസ്റ്റര്‍ ഹോട്ടലുകളില്‍ താമസിച്ചെന്നും അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് സിസ്റ്റര്‍ക്ക് താത്പര്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സിസ്റ്ററുടെ ഹര്‍ജി മാനന്തവാടി മുന്‍സിഫ് കോടതി ഇന്നാണ് പരിഗണിക്കുന്നത്.
എഫ് സി സി മഠത്തില്‍ നിന്ന് പുറത്താക്കിയുള്ള സഭാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര മാനന്തവാടി മുന്‍സിഫ് മുമ്പാകെ സമര്‍പ്പിച്ച ഹര്ജിയിന്മേല് സഭാ അധികൃതര്‍ക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി മാനന്തവാടി രൂപത മെത്രാന് മാര്‍ ജോസ് പൊരുന്നേടവും എഫ് സി സി സഭാ അധികൃതരും നല്കിയ സത്യവാങ്മൂലത്തിലാണ് സിസ്റ്റര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍.
സഭയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന മാത്രം ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര കാനോന്‍ നിയമങ്ങള്‍ക്കെതിരായാണ് ജീവിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ 51 ദിവസം സിസ്റ്റര്‍ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ല. ചില സമയങ്ങളില്‍ സംസ്കാരശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് സിസ്റ്ററുടെ താമസം. ഇത് സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സിസ്റ്ററെ മഠത്തില്‍ നിന്നു പുറത്താക്കിയ നടപടി വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം ശരിവച്ച സാഹചര്യത്തില്‍ കാരയ്ക്കാമല എഫ് സി സി മഠത്തില്‍ സ്ഥലം കയ്യേറിയാണ് സിസ്റ്റര്‍ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.
0 Comments